ജനയുഗം പത്രം പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ്‍വെയറിലേയ്ക്കു ചേക്കേറിയ പ്രചോദനാത്മകമായ വാര്‍ത്ത ഈയടുത്താണു് നാമറിഞ്ഞതു്. കുത്തക സോഫ്റ്റ്‍വെയറുകള്‍ പത്രസ്ഥാപനങ്ങളിലും മറ്റും പിഴയിടല്‍ തുടങ്ങുകയും അതു തുടരുകയും ചെയ്തതോടെ കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തു് ഇക്കഴിഞ്ഞ ഒക്ടോബര്‍ അവസാനവാരം ഒരു ഉച്ചകോടി നടത്തപ്പെടുകയും വിവിധ പത്രങ്ങളുടെ പ്രതിനിധികള്‍ അതില്‍ പങ്കെടുക്കുകയും ചെയ്തു. പരസ്യ ഏജന്‍സികളുടെ പ്രതിനിധികള്‍ പങ്കെടുത്തോ എന്നതു് വ്യക്തമല്ല. കുത്തക ഓപ്പറേറ്റിങ് സിസ്റ്റങ്ങളും സോഫ്റ്റ്‌വെയറുകളും പ്രസാധനരംഗത്തു ചുവടുറപ്പിച്ചതോടെ പത്ര /പരസ്യ മേഖലകളിൽ ഉണ്ടായ പ്രതിസന്ധി ചെറുതല്ല. ഇത്തരം ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടേയും സോഫ്റ്റ്‍വെയറുകളുടേയും വിലയാകട്ടെ കമ്പനികള്‍ അടിക്കടി ഉയർത്തിക്കൊണ്ടിരിക്കുകയുമാണ്. ആകാശം മുട്ടുന്ന വിലയാണു് ഇപ്പോള്‍ ഈ സോഫ്റ്റ്‍വെയറുകള്‍ക്കു്. ഈ സാഹചര്യം പെട്ടെന്നു തുടങ്ങിയതൊന്നുമല്ല. വളരെ വിദഗ്ദ്ധമായി നമ്മെ ഈ കുത്തകസോഫ്റ്റ്‍വെയര്‍ കമ്പനികള്‍ തങ്ങളുടെ ഉത്പന്നങ്ങളുടെ അടിമകളാക്കുകയായിരുന്നു. കേരള മീഡിയ അക്കാദമി നടത്തിയ ഉച്ചകോടിയെപ്പറ്റി വായിച്ചപ്പോള്‍ പണ്ടു് പരസ്യ ഏജന്‍സിയില്‍ ജോലി ചെയ്തിരുന്ന കാലത്തെ ചില സംഭവങ്ങള്‍ ഓര്‍ത്തുപോയി – അതേപ്പറ്റിയാണു് ഈ പോസ്റ്റ്.
ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന പരസ്യ ഏജന്‍സിയില്‍ ഇരുപതിലധികം കമ്പ്യൂട്ടറുകളുണ്ടായിരുന്നു. ഏതാണ്ടു് നാലോ അഞ്ചോ ആര്‍ട്ട് ഡയറക്ടര്‍മാരും രണ്ടുമൂന്നു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും ഞാനുള്‍പ്പെടെ മൂന്നു കോപ്പിയെഴുത്തുകാരും പിന്നെ ക്ലയന്റ് സര്‍വീസ് എക്സിക്യൂട്ടീവുമാരും അക്കൗണ്ടന്റുമാരും റിസപ്ഷനിസ്റ്റും ഒക്കെ അടങ്ങിയതായിരുന്നു ഏജന്‍സിയുടെ രൂപഘടന. (മിക്കവാറും എല്ലാ ഇടത്തരം ഏജന്‍സികളുടേയും രൂപഘടന ഇതൊക്കെത്തന്നെയായിരുന്നു.) മേല്‍പ്പറഞ്ഞ ആള്‍ക്കാരോരുത്തര്‍ക്കും ഓരോ കമ്പ്യൂട്ടറുകളും ഉണ്ടായിരുന്നു. രസാവഹമായ സംഗതി എന്തെന്നാല്‍, എല്ലാ കമ്പ്യൂട്ടറുകളിലും മൈക്രോസോഫ്റ്റ് വിന്‍ഡോസും, എം.എസ്. ഓഫീസും അഡോബിയുടെ മിക്കവാറും എല്ലാ സോഫ്റ്റ്‍വെയറുകളും (പേജ്മേക്കര്‍, ഫോട്ടോഷോപ്പ്, ഇന്‍ഡിസൈന്‍, ഫ്ലാഷ്, ഡ്രീംവീവര്‍ തുടങ്ങി എല്ലാം) അനുമതിയില്ലാതെ ഇന്‍സ്റ്റാള്‍ ചെയ്തിരുന്നു എന്നതാണു്! വിവരസാങ്കേതികവിഷയത്തില്‍ ഒരല്‍പ്പം വിവരമുണ്ടായിരുന്നതിനാല്‍ ഞാന്‍ ചെന്നു് അധികം വൈകാതെ ആവശ്യമില്ലാത്ത സോഫ്റ്റ്‍വെയറുകള്‍ പല കമ്പ്യൂട്ടറുകളില്‍ നിന്നും നീക്കം ചെയ്തു. അനുമതിയില്ലാതെ സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന്റെ നിയമവശങ്ങളും ആവശ്യമില്ലാതെ അതു് ഇന്‍സ്റ്റാള്‍ ചെയ്താല്‍ വരുന്ന മെമ്മറി /സ്റ്റോറേജ് നഷ്ടവും ബന്ധപ്പെട്ടവരെ പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു.
അങ്ങനെയിരിക്കുന്ന കാലത്തു് ഒരു ദിവസം അഡോബി കോര്‍പ്പറേഷന്റെ ബംഗളൂരു ഓഫീസില്‍ നിന്നു് ഞങ്ങളുടെ ഓഫീസിലേയ്ക്കു് ഒരു കോള്‍ വന്നു. 2007-2009 കാലഘട്ടത്തിലായിരുന്നു അതെന്നാണു് ഓര്‍മ്മ. ഞങ്ങളുടെ കൈവശം അഡോബിയുടെ ലൈസന്‍സ് ഇല്ലെന്നും പല കമ്പ്യൂട്ടറുകളിലും ഫോട്ടോഷോപ്പും ഇന്‍ഡിസൈനും ഒക്കെ അനുമതിയില്ലാതെ വ്യാജമായി ഉപയോഗിക്കുന്നുണ്ടെന്നും ആയതിനാല്‍ അവയുടെ യഥാര്‍ത്ഥ പതിപ്പുകള്‍ ഉടന്‍ പണം കൊടുത്തു വാങ്ങണമെന്നുമായിരുന്നു വിളിയുടെ സാരാംശം. കൗശലത്തോടെ തിരികെ ഞങ്ങളും സംസാരിച്ചു, ആകെ ഒന്നു രണ്ടു കമ്പ്യൂട്ടറുകളില്‍ മാത്രമേ ഈ സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിക്കുന്നുള്ളു, അതിന്റെ ലൈസന്‍സ് വൈകാതെ വാങ്ങിയേക്കാം എന്നൊക്കെ അനുനയത്തില്‍ മറുപടി പറഞ്ഞും മറ്റും അതങ്ങു നീണ്ടു പോയി. ആ ചര്‍ച്ചയുടെ ചൂടാറും മുമ്പുതന്നെ അടുത്തയാള്‍ അവതരിച്ചു. അഡോബിക്കാര്‍ ഫോണിലാണു് സംസാരിച്ചതെങ്കില്‍ കോറല്‍ കോര്‍പറേഷന്റെ പ്രതിനിധി നേരിട്ടാണു് ഓഫീസിലെത്തിയതു്. അയാള്‍ പക്ഷേ സംസാരിച്ചതു് ഭീഷണിയുടെ സ്വരത്തിലുമായിരുന്നു. ഒടുവില്‍ അഞ്ചു കോറല്‍ഡ്രോ ലൈസന്‍സുകള്‍ അന്നുതന്നെ പണം കൊടുത്തു് വാങ്ങാന്‍ ഏജന്‍സി നിര്‍ബന്ധിതരായി. അതിനു ചെലവായതു് ഉദ്ദേശം ഒന്നര ലക്ഷത്തിലേറെ രൂപയായിരുന്നു. ഇതു് ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന ഏജന്‍സിയില്‍ മാത്രമായിരുന്നില്ല, കൊച്ചിയിലെ മിക്ക ഏജന്‍സികളിലും ഇതേ കാലയളവില്‍ ഇത്തരം ഭീഷണിസ്വരത്തില്‍ കോര്‍പ്പറേറ്റ് ദല്ലാളന്മാര്‍ നേരിട്ടും അവരുടെ കങ്കാണിമാരുടെ വിളികള്‍ ഫോണിലൂടെയും എത്തിക്കൊണ്ടിരുന്നു.
കൊച്ചിയില്‍ പരസ്യ ഏജന്‍സികളുടെ രണ്ടു പ്രമുഖ സംഘടനകളുണ്ടായിരുന്നു – കൊച്ചിന്‍ ആഡ് ക്ലബ്ബും (Cochin Ad Club) കെത്രീഏ (Kerala Advertising Agencies Association)യും. ഈ രണ്ടു സംഘടനകളും ഇതേ പ്രശ്നത്തെപ്പറ്റി ഇപ്പോള്‍ മീഡിയ അക്കാദമി തിരുവനന്തപുരത്തുവച്ചു ഉച്ചകോടി നടത്തിയതുപോലെ അന്നു ചില ചെറിയ വട്ടമേശസമ്മേളനങ്ങള്‍ നടത്തിക്കൊണ്ടു് പ്രശ്നത്തിലിടപെട്ടു. അതിലൊന്നില്‍ ഞാനും പങ്കെടുത്തിരുന്നു. ലിനക്സ് ഉപയോഗിക്കുന്ന കാര്യമൊക്കെ പറഞ്ഞപ്പോള്‍ ആരൊക്കെയോ ചേര്‍ന്നു അതിനെ പിന്തുണയ്ക്കുകയും മറ്റും ചെയ്തതായി ചെറിയൊരോര്‍മ്മയുണ്ടു്. അന്നു സ്ക്രൈബസില്‍ മലയാളം തുടങ്ങിയ ഇന്ത്യന്‍ ഭാഷകള്‍ക്കൊന്നും കാര്യമായ പിന്തുണയില്ല. ഓപ്പണ്‍ ഓഫിസിനു പുറമേ ഇങ്ക്സ്കേപ്പും ഗിമ്പും മാത്രമായിരുന്നു ഏജന്‍സികളില്‍ ഉപയോഗിക്കാവുന്ന ആപ്ലിക്കേഷനുകള്‍. അതൊക്കെ പരീക്ഷിച്ചു നോക്കണമെന്നും വ്യാപകമായി ഉപയോഗിക്കപ്പെടണമെന്നും ചില ഏജന്‍സി ഉടമകള്‍ വളരെ ഉത്സാഹത്തോടെ സംസാരിച്ചതും ഓര്‍മ്മയുണ്ടു്. പക്ഷേ ഏതാനും ദിവസങ്ങള്‍ക്കു ശേഷം പിന്നെ കേട്ടതു് അഡോബി കമ്പനി ഈ സംഘടനാ പ്രതിനിധികളുമായി സംസാരിച്ചു് ഒരു ധാരണയിലെത്തിയെന്നും അതു പ്രകാരം നേരത്തേ ഭീഷണിപ്പെടുത്തിയതില്‍ നിന്നും വളരെ കുറഞ്ഞ തുക നല്‍കിയാല്‍ സോഫ്റ്റ്‍വെയര്‍ ലൈസന്‍സ് നല്‍കാമെന്നുമൊക്കയുള്ള കാര്യങ്ങളായിരുന്നു. അതോടെ പല ഏജന്‍സികളും പേരിനു് രണ്ടോ മൂന്നോ അഡോബി ക്രിയേറ്റീവ് സ്യൂട്ട് കാശു കൊടുത്തു വാങ്ങുകയും അതിലേറെ കമ്പ്യൂട്ടറുകളില്‍ അനുമതിയില്ലാതെ വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങുകയും ചെയ്തു. ഏജന്‍സികളുടേയും അസോസിയേഷന്റേയുമൊക്കെ വീക്ഷണത്തില്‍ പ്രശ്നം പരിഹരിക്കപ്പെട്ടതു പോലെയായിരുന്നു. അങ്ങനെയൊക്കെ അതങ്ങു തേഞ്ഞുമാഞ്ഞു പോയി. (സോഫ്റ്റ്‍വെയര്‍ പൈറസി സംബന്ധമായ നടപടികള്‍ അതിനു മുമ്പും ഉണ്ടായിട്ടുണ്ടു് – ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ചില ധനകാര്യസ്ഥാപനങ്ങള്‍, ഓഹരിവിപണിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ അതിനു മുമ്പേ തന്നെ പണി കിട്ടിയവരാണു് – അവര്‍ പക്ഷേ സമാന്തരമാര്‍ഗ്ഗങ്ങളൊന്നുമന്വേഷിക്കാതെ നല്ല കുട്ടികളായി കുത്തകക്കമ്പനികള്‍ പറഞ്ഞ വിലയ്ക്കു് സോഫ്റ്റ്‍വെയറുകള്‍ വാങ്ങി ഉപയോഗിക്കാന്‍ തുടങ്ങി എന്നാണറിവു്. )
സ്ക്രൈബസ്, ഇങ്ക്സ്കേപ്പ്, ഗിമ്പ്, ലീബ്രേ ഓഫീസ് ഐക്കണുകള്‍
ഒരു പരസ്യ ഏജന്‍സി സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ നിലവില്‍ അവിടെ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കു് ട്രെയിനിംഗ് നല്‍കുന്നതു് ഒരു വലിയ തലവേദനയായിരിക്കും എന്നതു് സത്യമാണു്. ആര്‍ട്ട് ആണല്ലോ അവരുടെ പണി. ക്രിയേറ്റീവ് ജോലികള്‍ ചെയ്യുന്ന പലര്‍ക്കും അവര്‍ പഠിച്ച ചില സൗകര്യങ്ങള്‍ ഉപേക്ഷിച്ചു വരാന്‍ വളരെയധികം ബുദ്ധിമുട്ടുമായിരിക്കും. ടെക്കികള്‍ക്കു് പുതിയ സോഫ്റ്റ‍്വെയര്‍ അഭ്യസിക്കാന്‍ വേണ്ട സമയത്തേക്കാള്‍ വളരെയേറെ സമയം ക്രിയേറ്റീവ് ജോലിക്കാര്‍ക്കു് ഇതിനു വേണ്ടിവരും. അതിനാല്‍ ഏജന്‍സികള്‍ക്കു് വളരെ സാവധാനം തന്ത്രപരമായ ചില സൂക്ഷ്മനയങ്ങളുടെ അടിസ്ഥാനത്തില്‍ കാര്യമായ ചെലവൊന്നുമില്ലാതെ സ്വതന്ത്ര സോഫ്റ്റ്‍വെറിനെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുക എന്നതാണു് കരണീയം. അതിനായി ആദ്യമായി വേണ്ടതു് ജോബ് മാര്‍ക്കറ്റില്‍ സ്വതന്ത്ര സോഫ്റ്റ്‍വെയറിനു് അനുകൂലമായ ഡിമാന്‍ഡ് ഉണ്ടാക്കുക എന്നതാണു്. ഇതിന്റെ ഭാഗമായി റിക്രൂട്ട്മെന്റ് പരസ്യങ്ങളില്‍ മേല്‍പ്പറഞ്ഞ സ്വതന്ത്ര സോഫ്റ്റ്‍വെയറുകളിലെ പരിജ്ഞാനവും ആവശ്യപ്പെടുകയാണെങ്കില്‍ പുതിയ ഉദ്യോഗാര്‍ത്ഥികള്‍ തങ്ങളുടെ സ്വന്തം ചെലവില്‍ തന്നെ ഈ സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിക്കാനുള്ള പരിജ്ഞാനം സ്വന്തമാക്കും.
ഇന്നിപ്പോള്‍ മിക്ക സോഫ്റ്റ്‍വെയറുകളും ക്ലൗഡിലേയ്ക്കു മാറിക്കഴിഞ്ഞു. അവയുടെ ഏറ്റവും പുതിയ വെര്‍ഷനുകള്‍ പണം കൊടുക്കാതെ അനധികൃതമായി ഉപയോഗിക്കാന്‍ (അതായതു് പണ്ടത്തെപ്പോലെ പേരിനു് ഒന്നുരണ്ടു ലൈസന്‍സുകള്‍ വാങ്ങി ബാക്കിയുള്ള കമ്പ്യൂട്ടറുകളില്‍ വ്യാജ പതിപ്പു പ്രവര്‍ത്തിക്കുന്ന രീതി) വളരെ ബുദ്ധിമുട്ടുമാണു്. ഒരൊറ്റ കമ്പ്യൂട്ടറില്‍ മാത്രം അഡോബി ക്രിയേറ്റീവ് ക്ലൗഡ് ഉപയോഗിക്കാന്‍ ഇപ്പോള്‍ പ്രതിമാസം കൊടുക്കേണ്ടതു് 4230 ഉറുപ്പികയാണു്. പ്രതിവര്‍ഷം അമ്പതിനായിരത്തില്‍ കുറയാത്ത തുക ഇതിനായി നല്‍കണം. ഒരു നാലോ അഞ്ചോ കമ്പ്യൂട്ടറുകളില്‍ ഇതു് ഇന്‍സ്റ്റാള്‍ ചെയ്യണമെങ്കില്‍ എത്ര പണം നല്‍കണമെന്നു് കണക്കു കൂട്ടി നോക്കിക്കോളൂ. ഇതാണു് പലരേയും ഇപ്പോള്‍ സ്വതന്ത്ര സോഫ്റ്റ്‍വെയറിലേയ്ക്കു് തിരിയാന്‍ പ്രേരിപ്പിക്കുന്ന സാമ്പത്തിക ഘടകം. നൂറുകണക്കിനു കമ്പ്യൂട്ടറുകളുള്ള പത്രസ്ഥാപനങ്ങളിലെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ഈ എല്ലാ കമ്പ്യൂട്ടറുകളിലും ഡിടിപി സോഫ്റ്റ്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയും വേണം. ഉച്ചകോടിയില്‍ ജനയുഗത്തിന്റെ പ്രതിനിധി പറഞ്ഞതു് തങ്ങള്‍ക്കു് പ്രതിവര്‍ഷം ഒരു കോടി രൂപയാണു് ലൈസന്‍സ് ഇനത്തില്‍ ചെലവാക്കേണ്ടി വന്നതു് എന്നാണു്. ജനയുഗത്തിനിതു് ഒരു കോടിയാണെങ്കില്‍ മനോരമയും മാതൃഭൂമിയും എത്ര കോടികളായിരിക്കും ലൈസന്‍സ് ഇനത്തില്‍ പ്രതിവര്‍ഷം ചെലവാക്കുക എന്നു് ഊഹിച്ചാല്‍ മതി.
ലൈസന്‍സ് ഇനത്തില്‍ വലിയൊരു കോര്‍പ്പറേറ്റ് കമ്പനിയ്ക്കു് നല്‍കാനായി മാത്രം വെറുതേ ഒഴുക്കി കളയുന്ന പണം ക്രിയാത്മകമായി ചെലവഴിച്ചു കൂടേ എന്ന ചിന്തയായിരിക്കണം ജനയുഗത്തിന്റെ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രവേശനം സാദ്ധ്യമാക്കിയതു്. ആ പണത്തിന്റെ പത്തിലൊരു ഭാഗം പ്രതിവര്‍ഷം സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഡവലപ്പ് ചെയ്യുന്ന വൊളണ്ടിയര്‍ കമ്പനികള്‍ക്കു് നല്‍കുകയാണെങ്കില്‍ ഇതിനകം നാമാഗ്രഹിക്കുന്ന എത്രയധികം ഫീച്ചറുകള്‍ അതില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞേനേ. ആത്യന്തികമായി അതു സമൂഹത്തിനും ഗുണമുണ്ടാക്കുകയും ചെയ്യും. പത്രങ്ങളുടെ ഒരു കണ്‍സോര്‍ഷ്യം രൂപീകരിച്ചു് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ ഡവലപ്പര്‍ സമൂഹത്തിനു് ഉദാരമായി ഫണ്ട് ചെയ്താല്‍ നിലവിലുള്ള പ്രൊപ്രൈറ്ററി സോഫ്റ്റ്‍വെയറുകളേക്കാള്‍ മികച്ച ഫീച്ചറുകളും സുരക്ഷിതത്വവും നല്‍കുന്ന സ്വതന്ത്ര സോഫ്റ്റ്‍വെയറുകള്‍ നമുക്കൊരുക്കാന്‍ കഴിയും.
മാധ്യമസ്ഥാപനങ്ങള്‍ സ്വതന്ത്ര സോഫ്റ്റ്‍വെയറിലേയ്ക്കു് മാറുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ കൂടി കണക്കിലെടുക്കണം.
- ഒരു പ്രിന്റിംഗ് / പബ്ലിഷിംഗ് ഹൗസ് ഗ്നു/ലിനക്സിലേയ്ക്കു മാറുമ്പോള്‍ വരുന്ന പ്രധാന വെല്ലുവിളികളിലൊന്നു് സിഎംവൈകെ കളര്‍ പ്രൊഫൈലാണു്. എല്ലാ ഫങ്ഷണാലിറ്റിയുമുള്ള പ്രിന്റര്‍ ഡ്രൈവറും മറ്റൊരു പ്രധാന പ്രശ്നമാണു്. ഇവയ്ക്കെല്ലാം ശാശ്വതമായ ലിനക്സ് സൊല്യൂഷന്‍ അത്ര എളുപ്പമാണെന്നു കരുതുന്നില്ല. അതിനാല്‍ അത്യാവശ്യം വിന്‍ഡോസ് / മാക്‍ കമ്പ്യൂട്ടറുകളും അതില്‍ അഡോബി സോഫ്റ്റ്‍വെയറുകളും കോറല്‍ പോലുള്ള സോഫ്റ്റ്‍വെയറുകളും ആകാം. മറ്റുള്ള കമ്പ്യൂട്ടറുകളിലെല്ലാം തന്നെ ഏതെങ്കിലും ഒരു ഗ്നു/ലിനക്സ് ഡിസ്ട്രിബ്യൂഷന്‍ ഇന്‍സറ്റാള്‍ ചെയ്യുക. ലീബ്രേ ഓഫീസ്, ഇങ്ക്സ്കേപ്പ്, ഗിമ്പ്, സ്ക്രൈബസ് തുടങ്ങിയ ആപ്ലിക്കേഷനുകളും അതില്‍ ഉള്‍പ്പെടുത്തുക
- ചെറിയ ഒരു തുക തങ്ങള്‍ ഉപയോഗിക്കുന്ന സ്വതന്ത്ര സോഫ്റ്റ്‍വയെറുകളുടെ വികസനത്തിനായി സംഭാവന ചെയ്യുക. ഇതു് തങ്ങളുടെ സാമൂഹ്യപ്രതിബദ്ധത നിറവേറ്റുന്നതിനൊപ്പം തങ്ങള്‍ തന്നെ ഉപയോഗിക്കുന്ന സോഫ്റ്റ്‍വെയറുകളുടെ വികസനത്തിനും കാരണമാകും.
- പുതിയ ഡിസൈനര്‍മാരെയും ജൂനിയര്‍ ആര്‍ട്ട് ഡയറക്ടര്‍മാരെയും ഇതരജീവനക്കാരെയും തേടുന്ന റിക്രൂട്ട്മെന്റ് പരസ്യങ്ങളില്‍ മേല്‍പ്പറഞ്ഞ സ്വതന്ത്ര സോഫ്റ്റ്‍വെയറുകളിലെ പരിജ്ഞാനവും ആവശ്യപ്പെടുക. ഇതു് ഈ സോഫ്റ്റ്‍വെയറുകള്‍ക്കുള്ള ഡിമാന്‍ഡ് ജോബ് മാര്‍ക്കറ്റിലുണ്ടാക്കും. അതു് വളരെ വലിയൊരു കാര്യമാണു്.
മികച്ച യൂണികോഡ് ഫോണ്ടുകളുടെ അഭാവം
മലയാളം അടക്കമുള്ള ഇന്ത്യന്‍ ഭാഷകള്‍ക്കു് വൃത്തിയായി ഉപയോഗിക്കാവുന്ന യൂണികോഡ് ഫോണ്ടുകള്‍ വളരെ കുറവാണു്. എന്നാല്‍ സാങ്കേതികമായി പ്രസക്തമേയല്ലാത്ത ആസ്കി ഫോണ്ടുകളാകട്ടെ, എണ്ണത്തിന്റെ കാര്യത്തില്‍ വളരെയേറെ മുന്നില്‍ നില്‍ക്കുകയും ചെയ്യുന്നു. പല ഡിസൈനര്‍മാരും ആസ്കി മലയാളം ഫോണ്ടുകളെ കൈവെടിയാത്തതു് ഈ കാരണം കൊണ്ടുമാത്രമാണു്.
പരസ്യ ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഡയറക്ടര്‍മാര്‍ മിക്കവരും ഫൈന്‍ ആര്‍ട്ട് പശ്ചാത്തലമുള്ളവരും നല്ല കലാകാരന്മാരുമാണു്. അവരുടെ കൂട്ടായ്മ ഒന്നൊത്തുപിടിച്ചാല്‍ തീരാവുന്നതേയുള്ളൂ നമ്മുടെ യൂണികോഡ് ഫോണ്ടുകളുടെ ദാരിദ്ര്യം. അവര്‍ക്കു് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ സമൂഹം സാങ്കേതിക സഹായം നല്‍കുകയും വേണം. അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹക സംഘം (ATPS), സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്, കൊച്ചിന്‍ ഐലഗ്ഗ്, സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (DAKF) ഒക്കെ അടങ്ങിയ എത്രയോ സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ സമൂഹങ്ങള്‍ നമ്മുടെ കേരളത്തിലങ്ങോളമിങ്ങോളമുണ്ടു്. ഈ സമൂഹങ്ങള്‍ വേണ്ടവിധം സമൂഹത്തിലെ കലാകാരന്മാര്‍ക്കു് പിന്തുണ നല്‍കുമെങ്കില്‍ മലയാളത്തിന്റെ ഫോണ്ട് ക്ഷാമം തീര്‍ന്നുകഴിഞ്ഞു എന്നു് ഉറപ്പിക്കാം.
എന്തായാലും ജനയുഗത്തിന്റെ ഈ നീക്കം സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ സമൂഹത്തിനു് നല്‍കുന്ന പ്രതീക്ഷ വളരെ വലുതാണു്. ഒടുവില്‍ അവര്‍ സ്വപ്നം കണ്ട ആ യുഗം – സ്വതന്ത്രയുഗം – അതു വന്നെത്തുന്നു എന്ന സന്തോഷം – അതു പകരുന്ന ഊര്‍ജ്ജം – അതിന്റെയൊരു ആനന്ദം – അതു് അനിര്‍വ്വചനീയമാണു്.